EARTH

ഗ്രാമങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞ്... 

ന്ത്യയിലെ ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ‘ഹ്യൂമന്‍ വെല്‍ഫയര്‍ ഫൗണ്ടേഷന്‍െറ’ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനായി സംഘടിപ്പിച്ച യാത്ര യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ ആത്മാവ് തേടിയുള്ള ഒരു യാത്രതന്നെയായിരുന്നു.
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബഹ്റാംപുരില്‍ തീവണ്ടിയിറങ്ങുമ്പോള്‍ അടുത്തുള്ള ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ഉദ്ദേശ്യം. പശ്ചിമ ബംഗാളിലെ ഗ്രാമങ്ങളെക്കുറിച്ച് കേട്ടതിലും എത്രയോ അധികമാണ് കണ്ടറിഞ്ഞ കാഴ്ചകള്‍. സ്വന്തം ഗ്രാമത്തില്‍ ഇന്നും അന്യരായി കഴിയുന്നവര്‍, ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍, വിദ്യാഭ്യാസം തൊട്ടുതീണ്ടിയിട്ടില്ലാത്തവര്‍, പട്ടിണിയും ദാരിദ്ര്യവും എന്തെന്ന് തിരിച്ചറിയുന്ന നിമിഷങ്ങള്‍...
ഓരോ ഗ്രാമത്തിലും നൂറിനും ഇരുനൂറിനും ഇടക്ക് കുടുംബങ്ങള്‍ താമസിക്കുന്നു. എല്ലാവര്‍ക്കും കൂലിപ്പണിയാണ് മുഖ്യതൊഴില്‍. കുട്ടികളാവട്ടെ കാലിമേക്കാന്‍ പോവുന്നു. സ്കൂളുകള്‍ ഇവര്‍ക്കിന്നും അന്യമാണ്. ആശുപത്രിയെക്കുറിച്ച് കേട്ടിട്ടുപോലുമില്ല.
കൊല്‍ക്കത്തയില്‍നിന്നും 320 കി.മീ ദൂരമുണ്ട് മുര്‍ഷിദാബാദ് ജില്ലയിലെ ബഹ്റാംപുരിലേക്ക്. മലയാളികളുടെ സാമ്പത്തിക സഹായം കൊണ്ടുമാത്രം നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂള്‍ ശങ്കര്‍പൂര്‍ ഗ്രാമത്തിലുണ്ട്. ഈ സ്കൂളില്‍ ഇപ്പോള്‍ 400ലധികം കുട്ടികള്‍ പഠിക്കുന്നു.
ഇതിന് മുമ്പിലൂടെ കടന്നുപോകുന്ന വഴിയുടെ ഒരു വശത്ത് നൂറുശതമാനവും മുസ്ലിംകള്‍ താമസിക്കുന്ന ഒരു ഗ്രാമമുണ്ട്. ചാണകം കൊണ്ട് മെഴുകി, മുളകള്‍ കൊണ്ട് നിര്‍മിച്ച് വിശാലമായി പരന്നു കിടക്കുന്ന ഈ ഗ്രാമത്തില്‍ ഇരുനൂറിലധികം വീടുകളുണ്ട്. സ്ത്രീകള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാറില്ല. മാറി ഉടുക്കാന്‍ വസ്ത്രങ്ങള്‍ ഇല്ലാത്തതുകൊണ്ട് സ്ത്രീകള്‍ ഇപ്പോഴും ഉടുത്ത വസ്ത്രം അണിഞ്ഞാണ് കുളിക്കുന്നത്. കക്കൂസും കുളിമുറിയുമൊന്നുമില്ല. എഴുപത് ശതമാനം കുട്ടികളും ബാലവേലക്കായി പോവുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല. പുരുഷന്മാര്‍ കൃഷിയിടങ്ങളില്‍ ജോലിതേടി പോവും. ജന്മിമാരുടെ ഭൂമികളില്‍ സ്വയം ജോലിചെയ്ത് കാലം നീക്കുകയാണവരിന്നും. വളരെ കുറഞ്ഞ കൂലി മാത്രമാണ് ഇവര്‍ക്കിപ്പോഴും ലഭിക്കുന്നത്. ഈ ഗ്രാമത്തില്‍നിന്ന് ഏതാനും യുവാക്കള്‍ കേരളത്തില്‍ ജോലി അന്വേഷിച്ച് പോയതായി അശ്റഫുല്‍ എന്ന യുവാവ് പറയുന്നു.
എഴുനൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന മാതാപുര്‍ ഗ്രാമത്തില്‍ ഇന്നും ശുദ്ധമായ കുടിവെള്ളമില്ല. സ്കൂളില്ലാ ഗ്രാമം. കുട്ടികള്‍ ചെറുപ്പം മുതല്‍തന്നെ ഇഷ്ടികച്ചൂളകളിലും ബീഡിതെറുക്കാനും മറ്റു വേലകള്‍ക്കുമായി പോകും. ആശുപത്രി ഇല്ലാത്ത ഈ പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തീരെ ഇല്ല.
പിന്നീട് ഞങ്ങളുടെ സംഘം സഞ്ചരിച്ചത് ബിഹാറിലെ ഗ്രാമങ്ങളിലേക്കായിരുന്നു.ഭൂവുടമകള്‍ നിയന്ത്രിക്കുന്ന ഗ്രാമങ്ങള്‍! ഹറാറിയ ജില്ലയിലെ മോര്‍ബെല്ല ഗ്രാമം പൂര്‍ണമായും കര്‍ഷക ഗ്രാമമാണ്. കൃഷിയാണ് മുഖ്യം. ഗോതമ്പും നെല്ലും ചോളവും വിളയുന്ന വയലുകളില്‍ അധ്വാനിക്കുന്നവര്‍, തകരഷീറ്റുകൊണ്ടും വൈക്കോല്‍ കൊണ്ടും കെട്ടിയുണ്ടാക്കിയ ചെറിയ കൂരകള്‍ തേച്ചു മിനുക്കിയിട്ടുണ്ട്. ചാണകം കൊണ്ട് തേച്ചുമിനുക്കിയ വീടുകള്‍ക്കടുത്തായി സര്‍ക്കാര്‍ സ്വന്തമായി നല്‍കിയ ഏക സമ്മാനം കുഴല്‍കിണര്‍ പൈപ്പാണ്. പോത്തുകള്‍ കര്‍ഷകര്‍ക്ക് വാഹനവുംകൂടിയാണ്. സൈക്കിളാണിവിടത്തെ ഏറ്റവും വലിയ വാഹനം.
ഈ ഗ്രാമത്തില്‍ വിഷന് നിരവധി പദ്ധതികളുണ്ട്. അതിനായി 24 ഏക്കര്‍ ഭൂമി വിലക്കെടുത്തു കഴിഞ്ഞു. മോര്‍ബെല്ല ഗ്രാമത്തിനടുത്തായി ആറ് ഗ്രാമങ്ങള്‍ വേറെയും ഉണ്ട്. ഓരോ ഗ്രാമത്തിലും 500ലധികം കുടുംബങ്ങള്‍ താമസിക്കുന്നു. കാര്‍ഷിക വൃത്തികൊണ്ട് സമ്പന്നമാണ് ഈ പ്രദേശങ്ങള്‍. എന്നാല്‍, ഇതിന്‍െറയൊന്നും ഗുണം അനുഭവിക്കാന്‍ ഇവര്‍ക്കാകുന്നില്ല. രാവിലെ മുതല്‍ രാത്രിവരെ നീണ്ടുനില്‍ക്കുന്ന അധ്വാനത്തിന് ലഭിക്കുന്നത് തുച്ഛമായ പ്രതിഫലം. സ്ത്രീകളും ഇവിടെ ജോലിക്ക് പോകുന്നു. കുട്ടികള്‍ വീടുകളില്‍ ഒതുങ്ങിക്കഴിയുന്നു.
ബിഹാറിലെ മെധാപ്പുര ജില്ലയിലെ മുസ്ലിഗഞ്ച് ഗ്രാമത്തിന് വെള്ളപ്പൊക്ക ക്കെടുതികളുടെ കഥയാണ് പറയാനുള്ളത്. 2008ലെ വെള്ളപ്പൊക്കം അനേകം പേരെ ഭവനരഹിതരാക്കി. കോശി നദി കരകവിഞ്ഞൊഴുകിയപ്പോള്‍ ഒരു ഗ്രാമം പൂര്‍ണമായും വെള്ളത്തിനടിയില്‍പ്പെടുകയായിരുന്നു.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നോക്കുകുത്തികള്‍ മാത്രമായി മാറിയ ഇവിടത്തെ ഗ്രാമം വിഷന്‍ 2016 ഏറ്റെടുത്തുകഴിഞ്ഞു. പശ്ചിമ ബംഗാളിലെയും ബിഹാറിലെയും ഗ്രാമങ്ങളിലെ സമാനത ദൃശ്യമായത് ഇവരുടെ വിവാഹ കാര്യങ്ങളിലായിരുന്നു. തുച്ഛമായ സ്ത്രീധനം നല്‍കാന്‍ കഴിയാത്തതുകൊണ്ടു മാത്രം അനേകം പെണ്‍കുട്ടികളാണിന്ന് വിവാഹപ്രായം കഴിഞ്ഞ് ഗ്രാമങ്ങളില്‍ കഴിയുന്നത്. 30,000 രൂപയാണ് ഏറ്റവും ചുരുങ്ങിയ സ്ത്രീധനത്തുക.
ഇതുപോലും നല്‍കാന്‍ ഇവിടത്തെ ഗ്രാമീണര്‍ക്കാവുന്നില്ല. ഇപ്പോള്‍ പുരുഷന്മാര്‍ ബൈക്ക് ആണ് സ്ത്രീധനമായി ആവശ്യപ്പെടുന്നതെന്ന് ഗ്രാമീണര്‍ പറയുന്നു. ഇനിയും സര്‍ക്കാറിന്‍െറ വികസനം സ്പര്‍ശിച്ചിട്ടില്ലാത്ത ഗ്രാമങ്ങള്‍ ഏറെയുണ്ട്.
ഈ സംസ്ഥാനങ്ങളില്‍ ഇത്തരം ഗ്രാമങ്ങള്‍ കണ്ടെത്തി ഇവിടെയൊക്കെ പ്രവര്‍ത്തിക്കുക എന്നത് തികച്ചും ക്ളേശകരമാണ്. ഏറെ ദുര്‍ഘടംപിടിച്ച വിശ്രമമില്ലാത്ത നിരന്തര യാത്രയാണിത്. ഇതിലെ അനുഭവങ്ങളാകട്ടെ തികച്ചും വ്യത്യസ്തവും.

No comments:

Post a Comment